Tuesday, April 27, 2010

hartal

ശീതികരിച്ച ചില്ലുമേടകളിലിരുന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ, കേരളത്തിലെ ജനങ്ങള്‍ ഒന്നാഞ്ഞു ശപിച്ചാല്‍ നല്ലൊരു ഹര്‍ത്താല്‍ ദിവസം തുള്ളിവെള്ളം കിട്ടാതെ ചത്തുപോകാനുള്ളതേയുള്ളൂ നിങ്ങള്‍ (ഇത്രകാലം ചെയ്ത ദ്രോഹത്തിന് ഒരിക്കല്‍ നിങ്ങള്‍ക്കതു തന്നെ സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല). എന്തായാലും വിലക്കയറ്റത്തിനെതിരായാണ് നിങ്ങളുടെ ഹര്‍ത്താല്‍ എന്നതില്‍ ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിക്കാം. പക്ഷെ, നാളെ രാവിലെ അരിയും പഞ്ചസാരയും മുതല്‍ പച്ചക്കറികള്‍ വരെ സകലതിന്റെയും വില കുറയുമെന്നുറപ്പുണ്ടാവണം സഖാക്കള്‍ക്ക്. അതു കുറയുന്നില്ലെങ്കില്‍ പാര്‍ട്ടിയാപ്പീസുകളില്‍ നിങ്ങള്‍ വിഭാവനം ചെയ്യുന്ന വിലയ്ക്ക് പ്രതീകാത്മകമായെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കണം. അതിനും സാധിക്കില്ലെങ്കില്‍ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരുടെ ആയുസ്സിലെ 12 മണിക്കൂര്‍ നശിപ്പിച്ചിട്ട് മൈക്കിനു മുന്നില്‍ അസംബന്ധം പുലമ്പാന്‍ മാത്രം ഉദ്ധരിക്കുന്ന നിങ്ങളുടെ രാഷ്ട്രീയബോധത്തെ ഉറയിലിടുക. കാരണം, ഒന്നിനും സാധിക്കാത്തവന്‍ ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നത് സ്വന്തം ഷണ്ഡത്വത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഇൌ രാജ്യത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ ശേഷിയില്ല എന്നുറപ്പുള്ളവന്‍ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുക. അല്ലാതെ, പൊളിറ്റിക്സില്‍ തോറ്റതിന് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ജനങ്ങളുടെ നെഞ്ചത്തേക്കു കയറുന്നത് ചെറ്റത്തരമാണ്. അതിനെ വിപ്ലസമരമെന്നു വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്കുളുപ്പില്ലെങ്കിലും.

എന്തിനിത്ര രോഷം എന്നു തോന്നുന്നവരോട് രണ്ടേ രണ്ടുവാക്ക്. സ്വതന്ത്രമായി ജീവിക്കാനും ഇൌ രാജ്യത്തെ തെരുവീഥികളില്‍ ഇറങ്ങി നടക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന പൌരന്‍മാര്‍ക്കു നല്‍കിയിട്ടുള്ളതാണ്. പേടിപ്പിച്ചു കടയടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചു ഹര്‍ത്താലാചരിക്കുന്നവന്‍ ഏതു പാര്‍ട്ടിക്കാരനായാലും രാജ്യത്തിന്റെ ഭരണഘടനെയും പൌരന്റെ അവകാശങ്ങളെയും തള്ളിപ്പറയുകയാണ് ചെയ്യുന്നത്. നാട്ടുകാരന്റെ വണ്ടിയും വെള്ളവും മുടക്കിയിട്ട് എസി കാറില്‍ ഹര്‍ത്താല്‍ പരിശോധിക്കാനിറങ്ങുന്ന നികൃഷ്ടജന്മങ്ങളെ ഇന്നു പകലും തെരുവീഥികളില്‍ കാണാം. ഇത്രയും ജനങ്ങള്‍ക്കു വിതച്ച ദുരിതത്തിന്റെ സൂപ്പര്‍വൈസര്‍മാരെ പിടിച്ചിറക്കി പച്ചയ്ര്‍ക്കു കത്തിച്ചാലും പുണ്യമേ ബാക്കിയുണ്ടാവൂ.

അല്ലെങ്കില്‍ ഇത്രയേറെ ജനം വെറുത്തു കഴിഞ്ഞു എന്നുറപ്പുണ്ടായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ തോന്നുമോ ഇവറ്റകള്‍ക്ക്. ഇടതുപക്ഷ സംഘടനകളുടെ ഹര്‍ത്താലിന് ഇടതുപക്ഷസര്‍ക്കാരിന്റെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഹര്‍ത്താലിനോടു സഹകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം ഇവര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടില്ല. ഇൌ ഹര്‍ത്താലിനെതിരേ രൂക്ഷമായ എതിര്‍പ്പുകള്‍ ഇത്രയേറെ വന്നു കഴിഞ്ഞിട്ടും അതു ജനങ്ങള്‍ അനുഭവിക്കേണ്ടതാണ് എന്നു വിധിയെഴുതാന്‍ ധാര്‍ഷ്യം കാണിക്കുന്നവര്‍ നേതാക്കന്‍മാരല്ല, പൊതുസമൂഹത്തിന്റെ ചോരകുടിച്ചു വളര്‍ന്ന അട്ടകളാണ്. പൊതുവികാരത്തെ മാനിക്കാത്ത, ജനലക്ഷങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാത്ത ഹര്‍ത്താല്‍ മുന്നണി ഒന്നോര്‍ക്കുക: വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കാള്‍ മറക്കാനാവാത്ത ദുരനുഭവങ്ങള്‍ നിങ്ങളുടെ ഇൌ ഹര്‍ത്താല്‍ കൊണ്ട് അവര്‍ക്കുണ്ടാവും. അവരുടെ ശാപം നിങ്ങളുടെ കുടുംബങ്ങളുടെ മേലും മക്കളുടെ മേലും പതിക്കാതിരിക്കട്ടെ.

സമയത്ത് ആശുപത്രിയിലെത്താനാവാതെ പൊലിയുന്ന ഒരു ജീവന്‍, മരുന്നു കിട്ടാതെ, ഭക്ഷണം കിട്ടാതെ, അത്യാവശ്യത്തിന് ഒരു സ്ഥലത്ത് എത്തിപെടാനാവാതെ കഷ്ടപ്പെടുന്ന അനേകമാളുകള്‍. ഒരു പകല്‍ മുഴുവന്‍ രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിങ്ങളുടെ പിതൃക്കളെയും സന്തതിപരമ്പരകളെയും ശപിച്ചു ചിലവഴിക്കുന്ന മനുഷ്യജീവികള്‍, ഇവരുടെ പ്രതിഷേധത്തിന്റെയും വേദനയുടെയും ശബ്ദം ഒരു ദുരന്തമായി സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നിടത്തോളം പുച്ഛമായിരിക്കും നിങ്ങള്‍ക്ക്. ഹര്‍ത്താലില്‍ കുടുങ്ങി എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുന്ന ടൂറിസ്റ്റ് സായിപ്പിന്റെ ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍ ഒരു രസമായിരിക്കും നിങ്ങള്‍ക്ക്. വന്നുകയറുന്ന അതിഥിയെ അടിവയറിനു തൊഴിച്ചു സ്വീകരിക്കുന്ന ഇൌ സംസ്കാരം നമ്മുടെ ടൂറിസത്തെയും മുടിപ്പിക്കും.

തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഇൌ ഹര്‍ത്താല്‍ കേരള സമൂഹത്തോടുള്ള നിങ്ങളുടെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു മറുപടി നല്‍കാനുള്ള ഒരവസരവും പാഴാക്കില്ല എന്ന് ഒാര്‍മിപ്പിച്ചുകൊണ്ട്, ഇൌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും തുലഞ്ഞുപോകട്ടെ എന്നാശംസിച്ചുകൊണ്ട്, നിര്‍ത്തുന്നു.

No comments: